Saturday, July 15, 2006



ഓര്‍ക്കാപ്പുറത്ത്‌ ഫോക്‌ലോറിനെക്കുറിച്ച്‌ ഒരു നെടുനെടുങ്കന്‍ പ്രഭാഷണം വന്നത്‌ അമ്പരപ്പിച്ചോ?
അദ്ധ്യക്ഷന്‍ വന്നാലും ഇല്ലെങ്കിലും യോഗം തുടങ്ങാതിരിക്കാന്‍ പറ്റുമോ.
ഫോക്‌ലോര്‍ എന്ന വിഷയം മലയാളഭാഷാപഠനം സര്‍വ്വകലാശാലാതലത്തില്‍ ആരംഭിക്കുന്ന ഘട്ടം മുതല്‍ മലയാളികള്‍ക്കു പരിചയമുള്ളതാണ്‌. നാടന്‍, നാടോടി എന്നിങ്ങനെയൊക്കെയായിരുന്നു അക്കാലത്ത്‌ ഇത്‌ അറിയപ്പെട്ടത്‌. വിദേശികള്‍ അന്വേഷിച്ചെത്തുന്ന സാധനമാണ്‌. വിദേശത്തു നിന്ന്‌ ഫണ്ടും കിട്ടും. നാടോടിയോടുള്ള അനുരാഗം കലശലായി കുറച്ച്‌ ഗവേഷകര്‍ അങ്ങനെ ഭാഗ്യാന്വേഷികളായി. കാലക്രമത്തില്‍ മലയാളം അദ്ധ്യാപകരുടെ ഒരു ഫേഷന്‍ ഷോയായി ഇതു മാറി. സാഹിത്യത്തിനും നാടകത്തിനും സംഗീതത്തിനും ചിത്രകലയ്ക്കും മറ്റും അക്കാദമിയുള്ളതു പോലെ ഫോക്‌ലോറിനും ഒരു അക്കാദമിയുണ്ട്‌.
എന്നാല്‍ ഒരു അക്കാദമിക്‌ ഡിസിപ്ലിന്‍ എന്ന നിലയില്‍ ഈ വിഷയത്തിന്റെ അവസ്ഥയെന്താണ്‌ എന്ന്‌ അധികം ആരും അറിയില്ല. എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന വിഷയം എന്ന നിലയിലാണ്‌ വിദ്യാര്‍ത്ഥികള്‍ ഫോക്‌ലോറിനെ കാണുന്നത്‌. ഫോക്‌ലോര്‍ എന്ന ഇംഗ്ലീഷ്‌ പേരില്‍ നാട്ടുതനിമയെക്കുറിച്ച്‌ പഠിക്കുന്ന, ഇടയ്ക്കിടെ ലെവി സ്ട്രോസ്‌, സ്ട്രക്ചറലിസം എന്നൊക്കെ പറയുന്ന ഇവര്‍ എന്തോ കാര്യമായ വിഷയങ്ങളാണ്‌ സംസാരിക്കുന്നത്‌ എന്നാണ്‌ പലരും കരുതിയത്‌. എന്നാല്‍ കാര്യത്തോട്‌ അടുത്തപ്പോഴാണ്‌ കളി മനസ്സിലായത്‌.
നെടുങ്കനാണെങ്കിലും നേരമുണ്ടെങ്കില്‍ ഒന്ന്‌ ഓടിച്ച്‌ വായിച്ചു നോക്കുക.

ഡോ.സജി.പി.ജേക്കബ്ബ്‌ സാമൂഹികശാസ്ത്രജ്ഞനാണ്‌. തിരുവനന്തപുരത്തെ ലയോള കോളേജില്‍ റീഡറായിരുന്ന അദ്ദേഹം ഇപ്പോള്‍ ആഡിസ്‌ അബാബയില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മാടായി കോപ്പറേറ്റീവ്‌ കോളേജില്‍ നടന്ന ഫോക്‌ലോര്‍ ദേശീയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം.
.