Friday, August 25, 2006

മലയാളത്തിന്റെ യൂനിക്കോഡ്‌ കോഡുകള്‍

മലയാളത്തിന്റെ യൂനിക്കോഡ്‌ കോഡുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും അപകടകരമായ ഇടപെടലുകളുണ്ടായി എന്ന പത്രവാര്‍ത്ത ആകാവുന്നവത്ര ആളുകളിലേക്ക്‌ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മെയിലുകള്‍ അയച്ച ഒരാളാണ്‌ ഞാന്‍. ഒരു പക്ഷേ, കാള പെറ്റെന്നു കേട്ട്‌ കയറെടുത്തതു പോലെ, നേരിട്ട്‌ അറിവില്ലാത്ത കാര്യങ്ങള്‍ വായിച്ച്‌ കമ്പം പിടിച്ചതുപോലെയാണ്‌ എന്റെ ഇടപെടല്‍ എന്ന്‌ തോന്നാവുന്നതാണ്‌.
മലയാളക്കരയില്‍ മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഭാഷാദ്ധ്യാപകന്‍ എന്ന നിലയിലും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന കേരളത്തിലും പുറത്തുമുള്ളവരുമായി ആശയവിനിമയം നടത്താനുള്ള ഒരു അവസരവും പാഴാക്കാതിരിക്കുകയും ചെയ്യുന്നയാള്‍ എന്ന നിലയിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകാവുന്ന ഇടപെടല്‍ ഏതു വിധത്തിലായിരിക്കുമെന്ന്‌ എനിക്ക്‌ ഊഹിക്കാവുന്നതാണ്‌.ശരാശരിയില്‍ താഴ്ന്ന ബുദ്ധിനിലവാരവും അതിലും കുറഞ്ഞ സത്യസന്ധതയും മാത്രം കൈമുതലായുള്ള സര്‍ക്കാര്‍ കമ്മിറ്റിയംഗങ്ങള്‍ മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും അറിവില്ലാത്തതായിരിക്കുമെന്നതിനാല്‍ ഇവിടെ പറയട്ടെ.
1.മലയാളഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം കമ്പ്യൂട്ടറില്‍ മലയാളം ഫലപ്രദമായി ഉപയോഗിക്കുന്നതിന്‌ തടസ്സമാണ്‌.
2.ലിപിപരിഷ്കരണത്തിലൂടെ ലിപിചിഹ്നങ്ങളുടെ എണ്ണത്തില്‍ വളരെയധികം കുറവ്‌ വരുത്താനായിട്ടുണ്ട്‌. പുതിയ പരിഷ്കാരത്തിലൂടെ എണ്ണം 90 ആയി ചുരുക്കാം.
3.മലയാളത്തിലെ സ്വരങ്ങളില്‍ നാലെണ്ണം (ഞാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌ വേറിന്റെ പരിമിതി കാരണം അവ ഇവിടെ ടൈപ്പ്‌ ചെയ്യാന്‍ സാധിക്കുന്നില്ല) ഉപേക്ഷിക്കേണ്ടതാണ്‌.
4. ലിപിപരിഷ്കരണത്തിനു ശേഷം പഴയലിപിയിലേക്ക്‌ തിരിച്ചുപോകാനുള്ള ശ്രമം പിന്തിരിപ്പനാണ്‌.
ഇത്തരം വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിനിടയില്‍ കുറേ വിചിത്രവാദങ്ങളും അവര്‍ അവതരി പ്പിക്കുന്നുണ്ട്‌.
രചന എന്നു കേള്‍ക്കുന്നതു തന്നെ അരോചകമായി കണക്കാക്കിയ ഇവര്‍ യൂനിക്കോഡില്‍ മലയാളലിപികള്‍ക്കുള്ള കോഡുകള്‍ നിര്‍ണ്ണയിക്കുന്ന പ്രവര്‍ത്തനത്തില്‍ രചന അവതരിപ്പിച്ച വാദങ്ങളെ സര്‍ക്കാര്‍ നിലപാട്‌ എന്ന നിലയില്‍ ഒരു രേഖ അയച്ചുകൊടുത്ത്‌ തകര്‍ക്കാന്‍ മുതിര്‍ന്നു. മലയാളലിപികളില്‍ ആവശ്യമില്ലാത്തവ ഏതൊക്കെയെന്ന്‌ അറിയിക്കുന്ന പ്രസ്തുത രേഖ എക്കാലത്തെയും വലിയ തമാശയായിരുന്നു. യൂനിക്കോഡ്‌ ഈ രേഖയെന്തുചെയ്തുവെന്നു പറയേണ്ട തില്ലല്ലോ.
1971 ല്‍ പുറത്തിറക്കിയ ലിപി പരിഷ്കരണത്തെക്കുറിച്ചുള്ള ഒരു രേഖ ഇപ്പോള്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഒരു വെബ്ബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം കീബോര്‍ഡ്‌ ലേഔട്ട്‌ നിശ്ചയി ക്കാനുള്ള ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണത്‌. ഇത്‌ ഒരു വ്യാജരേഖയാണ്‌ എന്നാണ്‌ എനിക്കു തോന്നിയി ട്ടുള്ളത്‌. കാരണങ്ങള്‍ പലതാണ്‌. ടൈപ്പ്‌ റൈറ്റര്‍ കീബോര്‍ഡിനെക്കുറിച്ചുള്ള ഒരു തീര്‍പ്പല്ലാതെ അക്കാ ലത്ത്‌ കമ്പ്യൂട്ടര്‍ ടൈപ്പ്‌ സെറ്റിങ്ങിനെക്കുറിച്ച്‌ ഇങ്ങനെ ഒരു ആലോചന വരാനിടയില്ലാത്ത വിധത്തില്‍ കൊണ്ടുപിടിച്ച ടൈപ്പ്‌ റൈറ്റര്‍ കച്ചവടം നടക്കുന്ന കാലമാണത്‌. മാത്രമല്ല കമ്മിറ്റിയംഗങ്ങള്‍ 1971 നു ശേഷം പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്‌ നേരത്തെ പറഞ്ഞത്‌. അങ്ങനെയാണെങ്കില്‍ പ്രസ്തുതരേഖ യില്‍ ഇന്നു നമ്മള്‍ വായിക്കുന്ന അഭിപ്രായങ്ങള്‍ വരാനിടയില്ല.
ലിപി സംബന്ധമായ കാര്യങ്ങള്‍ അവനവന്‍ വഹിക്കുന്ന സര്‍ക്കാര്‍ ലാവണങ്ങള്‍ നല്‍കുന്ന പിന്‍ബലത്തോടെ തീര്‍പ്പാക്കാന്‍ സാധിക്കാത്തവയാണെന്നും ഗള്‍ഫിലും അമേരിക്കയിലുമുള്ള ഭാഷാസ്നേഹികളായ നിരവധി യുവാക്കള്‍ പരപ്രേരണയോ വിശേഷാല്‍ അധികാരങ്ങളോ ഇല്ലാതെ ഇക്കാര്യത്തില്‍ സന്നദ്ധസേവനം നടത്തുമെന്നും രചനയുടേയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയോ സ്വാര്‍ത്ഥമല്ല തനതുലിപിസഞ്ചയം കമ്പ്യൂട്ടറില്‍ സാദ്ധ്യമാക്കലെന്നും സര്‍ക്കാര്‍ കമ്മിറ്റി ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
സര്‍ക്കാര്‍ ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ അതിനെക്കുറിച്ച്‌ ബ്ലോഗുകളില്‍ വന്ന പ്രതികരണങ്ങളില്‍ രചനയെക്കുറിച്ച്‌ തെറ്റിദ്ധാരണാജന്യമായ നിരീക്ഷണങ്ങള്‍ കാണാനിടയായി. രചന എന്ന ടെക്സ്റ്റ്‌ എഡിറ്റര്‍ കേരളത്തില്‍ വ്യാപകമായ നിലയില്‍ വാണിജ്യപര മായി ഉപയോഗിക്കപ്പെടുന്നില്ല എന്ന വസ്തുത ആദ്യമേ പറയട്ടെ. മലയാളത്തിന്റെ തനതുലിപിയില്‍ പുസ്തകം അച്ചടിച്ചു കാണണം എന്ന വാശി കേരളത്തില്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ഉള്ളൂ. അക്കാരണത്താല്‍ ഇതുവരെ രചന ഉപയോഗിച്ച്‌ ടൈപ്പ്സെറ്റുചെയ്ത പുസ്തകങ്ങളുടെ എണ്ണം വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്‌. ആസ്കി കോഡിലുള്ള രചനയില്‍ നിന്ന്‌ യൂനികോഡിലേക്ക്‌ മാറുമ്പോള്‍, ഇക്കാരത്താല്‍ത്തന്നെ വലിയ നഷ്ടമൊന്നും ആര്‍ക്കും ഉണ്ടാവുകയില്ല.
യൂനികോഡിനു മുന്നില്‍ രചന അക്ഷരവേദിയിലെ ആര്‍.ചിത്രജകുമാറും,ഗംഗാധരനും അവതരിപ്പിച്ച അഭിപ്രായങ്ങള്‍ സിബു ജോണി അവതരിപ്പിച്ചവപോലെ വിഷയാധിഷ്ഠിതമാണ്‌. അവ ഏതൊരു പണ്ഡിതസദസ്സിനു മുമ്പിലും അവതരിപ്പിക്കാവുന്നവയാണ്‌. എന്നാല്‍ എക്കാലത്തും സര്‍ക്കാര്‍ ഇടപെടല്‍ നിഷേധാത്മകമാണ്‌. പി.ഗോവിന്ദപ്പിള്ളയാണ്‌ ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്ന കമ്മിറ്റി യുടെ അദ്ധ്യക്ഷന്‍ എന്നതു തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. നേരത്തെ പറഞ്ഞ വിചിത്രവാദങ്ങള്‍ അവതരിപ്പിച്ച പ്രൊഫസ്സര്‍സംഘം കൂടെയുമുണ്ട്‌. അവരോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ല.
പക്ഷെ ഒരു ജനതയുടെ ഭാഷയെ തങ്ങളുടെ ഉച്ചക്കിറുക്കുകള്‍കൊണ്ട്‌ വികലമാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.ബ്ലോഗിങ്ങിലൂടെ യൂനിക്കോഡ്‌ മലയാളലിപി പ്രചാരത്തില്‍ വന്നു കഴിഞ്ഞു, ഇപ്പോഴും പലവിധം പ്രശ്നങ്ങളോടെയാണ്‌ നാമേവരും ഈ ലിപികള്‍ ഉപയോഗിക്കുന്നത്‌. പ്രശ്നങ്ങളില്ലാത്ത കുറ്റമറ്റ എന്‍കോഡിംഗ്‌ എത്രയും വേഗം പൂര്‍ത്തികരിക്കുക യാവണം നമ്മുടെ ലക്ഷ്യം. അതിനിടയില്‍ പ്രസക്തമല്ലാത്ത വൈകാരികവിഷയങ്ങള്‍ സമചിത്തത യോടെ നമ്മുക്ക്‌ കൈകാര്യം ചെയ്യാന്‍ സാധിക്കണം.