Monday, September 18, 2006

ഫൊനെറ്റിക്‍ ആല്‍ഫബെറ്റിനെക്കുറിച്ച്

മലയാളം ഫൊനെറ്റിക്‍ ആല്‍ഫബെറ്റ് എന്ന ശീര്‍ഷകത്തില്‍ സിബു എഴുതിയ പോസ്റ്റിനെ
(http://cibu.blogspot.com/2003/09/malayalam-phonetic-alphabet.html) ആധാരമാക്കി ചിന്ത.കോമില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഉപരിചര്‍ച്ചകള്‍ക്കായി
ഇവിടെയും ഇടുന്നു.

ഭാഷയില്‍ ഇന്ന് നിലവിലിരിക്കുന്ന ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരം അന്വേഷിക്കുകയല്ല,മറിച്ച് പരിഷ്കരണത്തിന് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയാണ് സിബു ചെയ്യുന്നത്. അതിന് ചില യുക്തികള്‍ നല്കുന്നുണ്ട്,ശരി തന്നെ.

മലയാളലിപി പരിഷ്കരണത്തിന്റെ ചരിത്രത്തില്‍ മറ്റൊരു സാഹസമായി ഇതു അവസാനിക്കുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരു പ്രശ്നവുമില്ലാത്തത് എന്നു തന്നെ പറയാവുന്ന ഒരു ലിപി വ്യവസ്ഥയെ ടൈപ്പ് റൈറ്ററിനു പാകത്തിലാക്കാന്‍ തീരുമാനിച്ചാണ് നമ്മുടെ ഓര്‍മ്മയിലെ വലിയ ലിപി പരിഷ്കരണം നടത്തിയത്. ഈ പരിഷ്കരണം മലയാളത്തിന് ഉണ്ടാക്കിയതുപോലെ ദ്രോഹം ടൈപ്പ് റൈറ്റര്‍ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടാക്കിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

തമിഴ് ഒഴികെ ഇന്ത്യന്‍ ഭാഷകളിലെ ലിപി ചിഹ്നങ്ങളുടെ എണ്ണം ഏതാണ്ട് സമമാണ്. അവിടെയൊന്നും വലിയ പ്രശ്നങ്ങളുണ്ടാവാതിരിക്കാനുള്ള കാര്യങ്ങളില്‍ ലിപി ചിഹ്നങ്ങളുടെ രൂപീകരണം പോലെയുള്ള ഭാഷാനിഷ്ഠമായ സവിശേഷതകളുണ്ട്. അതിനെക്കാള്‍ പ്രധാനം ടൈപ്പ്
റൈറ്റര്‍കൊണ്ട് വികലമാക്കിയ ഭാഷാരൂപത്തോട് മറ്റാരും മലയാളികള്‍ പ്രകടിപ്പിച്ച അഭിനിവേശം കാണിച്ചില്ല എന്നതാണ്.

രണ്ട് കാരണങ്ങള്‍ ഇതിനുണ്ട്.
൧.ലിപി പരിഷ്കരണത്തെ തുടര്‍ന്ന് പുതിയ ലിപി,പഴയലിപി എന്നിങ്ങനെ രണ്ട് ലിപി വ്യവസ്ഥകള്‍ നിലവില്‍ വന്നു. പുതിയത്,ശാസ്ത്രീയം,പുരോഗമനാത്മകം എന്നിവയെല്ലാം വിവേചനശൂന്യമായി ചേര്‍ത്തുകാണുന്ന മലയാളികളുടെ ആധുനികതാഭിനിവേശമാണ് ആദ്യത്തേത്.
൨.അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് രണ്ടാമത്തേത്. ഏത് വാങ്ങലിലും കിട്ടാനുള്ള കമ്മീഷന്‍ ടൈപ്പ് റൈറ്റര്‍ വാങ്ങലില്‍ നേരത്തെ പറഞ്ഞ ആധുനികതാഭിനിവേശത്തോടൊപ്പം ആവേശംകൂട്ടി.പലതരം കീബോര്‍ഡ് ലേഔട്ടുകളുള്ള അശാസ്ത്രീയത ഇതിന്റെ ഭാഗമായി നിലവില്‍ വന്നത് ഈ ആവേശത്തില്‍ എല്ലാവരും അവഗണിച്ചു.

പുതിയലിപി പാഠപുസ്തകത്തില്‍ വന്നതിനെത്തുടര്‍ന്ന് എഴുത്ത് ജനാധിപത്യവല്ക്കരിക്കപ്പെട്ടു എന്നു തമാശ പറയാറുണ്ട്.എങ്ങനെ എഴുതിയാലും തെറ്റില്ല. കാരണം ഒരു വാക്കിന് പലതരം എഴുത്തുരീതികള്‍ പലരും പലതരം ന്യായങ്ങള്‍ പറഞ്ഞ് പ്രയോഗത്തില്‍ കൊണ്ടുവന്നിരുന്നു. സ്തൂളുകളില്‍ ഇംഗ്ലീഷും ഹിന്ദിയും സ്പല്ലിംഗ് തെറ്റിക്കാതെ എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ മലയാളത്തിന് അതു വേണ്ട എന്ന അവസ്ഥയാണ്. ചെറിയ ക്ലാസ്സുകളില്‍ കേട്ടെഴുത്ത് എന്ന ഒരു പരീക്ഷാരീതിയുണ്ടായിരുന്നത് മലയാളത്തിന് സാദ്ധ്യമല്ല എന്ന അവസ്ഥ വന്നപ്പോള്‍ ടീച്ചര്‍മാര്‍ അതു
നിറുത്തി.പ്രബുദ്ധരായ രക്ഷാകര്‍ത്താക്കള്‍ കൊണ്ടുവരുന്ന ന്യായങ്ങള്‍ക്കു മറുപടി പറയാന്‍മാത്രം കെല്പുള്ള ബുദ്ധിജീവികളല്ല കാശുകൊടുത്തു ടി.ടി.സിയും ജോലിയും വാങ്ങിയ ടീച്ചര്‍മാര്‍ .

പരിഷ്കാരത്തില്‍ മലയാളികള്‍ക്കുള്ള ആവേശം ഒരു കാലത്തും കുറവായിരുന്നില്ല.ലിപിപരിഷ്കരണം നടന്ന കാലഘട്ടത്തില്‍ പരിഷ്കരണത്തിന് നിര്‍ദ്ദേശങ്ങളുമായി കുതിച്ചെത്തിയ നിരവധി പേരുണ്ടായിരുന്നു.പലരുടേതും നിഷ്കളങ്കമായ ആവേശമായിരുന്നു. ഒരു കാര്യം മലയാളം മരിച്ചു പോകുന്നെങ്കില്‍ ഇത്തരം പരിഷ്കരണങ്ങളിലൂടെയാവും അതു സംഭവിക്കുക.

എന്നാല്‍ പരിഷ്കരണം ഒരു ബാധയായിത്തീര്‍ന്ന ചിലര്‍ അവരുടെ മരണം വരെ നിരന്തം ലിപി പരിഷ്കരിക്കാന്‍ തീരുമാനിച്ച് നടക്കുന്നുണ്ട്.അവരുടെ ന്യായം ഇതാണ്.ഉച്ചരിക്കുന്നതുപോലെ കൃത്യമായി എഴുതുന്നില്ല. എല്ലാ എഴുത്തും കൃത്യമായി ഉച്ചരിക്കുന്നില്ല. അതിനാല്‍ ഇനിയും ലിപി ശരിപ്പെടുത്താനുണ്ട്. അതിന്റെ ഭാഗമായി ചില്ലുകള്‍ക്കു ശേഷം എഴുത്തില്‍ വ്യഞ്ജനത്തിന്റെ ഇരട്ടിപ്പു വേണ്ട എന്നായിരുന്നു സിദ്ധാന്തം. .പി.ഗോവിന്ദപ്പിള്ള,നമ്പൂതിരിപ്പാട് എന്നിവര്‍ ഈ പരിഷ്കാരനിര്‍ദ്ദേശത്തില്‍ ആവേശഭരിതരായി ദേശാഭിമാനി പത്രത്തില്‍ ഇത് പ്രയോഗിച്ചു നോക്കി.പക്ഷെ കുറച്ചു കാലത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഈ പരിഷ്കരണത്തില്‍
നിന്ന് പിന്മാറേണ്ടി വന്നു. സി.പി.എം പോലെയുള്ള ഒരു വന്‍ പാര്‍ട്ടിസംവിധാനം ഉപയോഗിച്ച് നടപ്പിലാക്കാന്‍ പുറപ്പെട്ട ഒരു പരിഷ്കരണപരിശ്രമത്തിന്റെ കഥയാണിത്.

കേരള സര്‍വ്വകലാശാല ഭാഷാശാസ്ത്രവിഭാഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് തോന്നും പോലെ പരിഷ്കരിക്കാനുള്ളതല്ല മലയാളഭാഷ എന്ന് ഇത്രയായിട്ടും മനസ്സിലായിട്ടില്ലാത്തവര്‍ വിശ്രമിക്കുന്നില്ല. സിബു അവരോടൊപ്പം പോകേണ്ട കാര്യമില്ല. അവര്‍ക്കു കര്‍മ്മം വേറെ നമ്മുക്കു കര്‍മ്മം വേറെ.

സിബു നിര്‍ദ്ദേശിച്ച രീതിയില്‍ മലയാളം എഴുതി പ്രസിദ്ധീകരിക്കാന്‍ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുക. എന്തു സംഭവിക്കും എന്നു നോക്കുക.

വിശ്വം ഉല്‍കണ്ഠപ്പെടുന്നതു പോലെ ഭാഷയുടെ മരണത്തെക്കുറിച്ച് ഉല്‍കണ്ഠപ്പെടേണ്ട. കേരളത്തിനകത്തു കഴിയുന്ന മലയാളികള്‍ ഭൂരിപക്ഷവും ഇതല്ലാത്ത മറ്റൊരു ഭാഷയും കൈകാര്യം ചെയ്യാനാകാത്തവരാണ്.‍ഇടയ്കിടെ തങ്ങളുടെ ഭാഷ പരിഷ്കരിച്ചില്ലെങ്കില്‍ മോശമാണ് എന്ന് അവര്‍ കരുതുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ സ്വന്തം പദവിയും സ്വാധീനവും ഉപയോഗിച്ച് വിശ്രമവേളകളില്‍ റിട്ടയേര്‍ഡ് പ്രൊഫസ്സറും കൂട്ടുകാരും പരിഷ്കരണത്തിന് ശ്രമിച്ചു കൊണ്ടേയിരിക്കും. അവരുടെ വഴിയെ പോകാതിരിക്കുക.കാരണം അവര്‍ക്കു നിലനില്പന് വേറെ വഴികളോന്നുമില്ല.

താങ്കള്‍ അങ്ങനെയല്ല.സിബുവും അങ്ങനെയല്ല.